ഇസ്‌ലാമാബാദ്: ദക്ഷിണേഷ്യയിൽ ഭീകരവാദം കുറയ്ക്കാൻ പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ഇന്റലിജൻസ് ഏജൻസികളുടെ സഹകരണം നിർണായകമാകുമെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാനും മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭുട്ടോ സർദാരി പറഞ്ഞു.
ഇന്ത്യയുമായി അടുത്തിടെ നടന്ന സംഘർഷത്തിന് ശേഷം ആഗോള തലത്തിൽ പിന്തുണ തേടുന്നതിന്റെ ഭാഗമായി അമേരിക്കയിൽ ഉന്നത തലത്തിലുള്ള പ്രതിനിധി സംഘത്തെ നയിക്കുകയാണ് പാകിസ്താൻ പീപ്പിള്‍സ് പാർട്ടിയുടെ (പിപിപി) ചെയർമാൻ. യുഎൻ ആസ്ഥാനത്ത് ചൊവ്വാഴ്ച സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ അഭിപ്രായം മുന്നോട്ടുവെച്ചത്.
“ഐഎസ്ഐയും റോയും കൈകോർത്ത് ഭീകരശക്തികൾക്കെതിരെ പ്രവർത്തിക്കാൻ തയ്യാറായാൽ ഇന്ത്യയിലും പാകിസ്താനിലുമുള്ള ഭീകരാക്രമണങ്ങൾ ഗണ്യമായി കുറയുമെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു,” ഭുട്ടോ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.