
ഇംഫാൽ : നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ പ്രളയത്തിൽ വലഞ്ഞ് മണിപ്പൂർ. 56,000-ലധികം ആളുകളെയാണ് പ്രളയം ബാധിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം .
10,477 വീടുകൾക്ക് കേടുപാട് സംഭവിച്ചതായും 56,516 പേർക്ക് പ്രളയഭീഷണി നേരിട്ടിട്ടുണ്ടെന്നുമാണ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ നിന്നും പുറത്തുവരുന്ന വിവരം.
തിങ്കളാഴ്ച്ച ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ഒരു വ്യക്തി നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായതായും, 2,913 പേരെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നു മാറ്റിയതായും അധികൃതർ അറിയിച്ചു.
കഴിഞ്ഞ അഞ്ചുദിവസത്തിനിടയിൽ സംസ്ഥാനത്താകമാനം 93 മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തലസ്ഥാനമായ ഇംഫാലിലും, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുമായി ഖുറായ്, ഹെയ്ംഗാങ്, ചെക്കോൺ എന്നീ പ്രദേശങ്ങളിലൂടെയായി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി പ്രദേശങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്.