ന്യൂഡൽഹി: 1984-ലെ ഭോപാൽ ഗ്യാസ് ദുരന്തത്തിനിടയായ അപകടകരമായ മാലിന്യങ്ങൾ കത്തിച്ച് നശിപ്പിക്കുന്നത് തടയുന്നതിനായുള്ള ഹർജിയിൽ അടിയന്തരമായി ഹിയറിംഗ് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച അപേക്ഷ തള്ളി സുപ്രീം കോടതി. ദുരന്തത്തിൽ 5,479 പേരാണ് മരിച്ചത് കൂടാതെ മാറാരോഗികളായത് ലക്ഷങ്ങളാണ്.
മധ്യപ്രദേശിലെ ധാർ ജില്ലയിലെ പിതാംപൂരിൽ മാലിന്യങ്ങൾ മാറ്റി നിർമാർജന ചെയ്യണമെന്ന് ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ ഈ വർഷം ഫെബ്രുവരി 27-ന് സുപ്രീം കോടതി തയ്യാറായിരുന്നില്ല.
വിഷയത്തിൽ അടിയന്തിരമായി ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ബുധനാഴ്ച്ചയാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെ മുമ്പാകെ കേസ് അവതരിപ്പിക്കപ്പെട്ടത്.
“നിങ്ങൾക്ക് മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് നേരത്തെ നിരാശയേൽക്കേണ്ടിവന്നു. നിങ്ങളുടെ അപേക്ഷ അവിടെ തള്ളപ്പെട്ടു. അതിനു ശേഷം നിങ്ങൾ ഈ കോടതിയെ സമീപിച്ചു. എന്നാൽ ഇവിടെ നിന്നും ഇടക്കാല ഉത്തരവൊന്നും ലഭിച്ചില്ല. ഇപ്പോൾ അവധി ദിവസങ്ങളിൽ ഇതെല്ലാം നിർത്തണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നത്? എത്ര വർഷങ്ങളായി ഈ മാലിന്യത്തോട് ഞങ്ങൾ പോരാടുന്നു?” വിഷയം അവതരിപ്പിച്ച അഭിഭാഷകനോട് കോടതി ചോദിച്ചു.
ജൂലൈയിൽ സുപ്രീം കോടതിയുടെ ഭാഗിക പ്രവർത്തി ദിവസങ്ങൾ കഴിഞ്ഞതിനു ശേഷം മാത്രമേ കേസ് പരിഗണിക്കാവുകയുള്ളൂ എന്ന് ബെഞ്ച് വ്യക്തമാക്കി.