ബംഗളൂരു : കന്നഡ ഭാഷ വിവാദത്തിൽ നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കമല്‍ഹാസന്‍ ക്ഷമാപണം നടത്താൻ തയാറാകാത്തതിൽ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. തമിഴിൽ നിന്നുമാണ് കന്നഡയുടെ ഉത്ഭവമെന്ന പരാമർഷമാണ് കമൽ നടത്തിയത്.
കമലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നതിന് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.
ചിത്രം ജൂൺ 5ന് പാന്‍ ഇന്ത്യ തലത്തില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഈ തീയതിയില്‍ കര്‍ണാടകയില്‍ റിലീസ് ഉണ്ടാകില്ലെന്ന് നിര്‍മ്മാതാക്കള്‍ കോടതിയെ അറിയിച്ചതിനെ തുടർന്ന് കോടതി ഹിയറിംഗ് ജൂൺ 10ലേക്ക് മാറ്റുകയായിരുന്നു.
“ഒരു ക്ഷമാപണം( കമലിൽ നിന്ന്) മതിയാകും എന്നത് തന്നെ വ്യക്തമാണ്,” എന്നായിരുന്നു ജസ്റ്റിസ് നാഗപ്രസന്നയുടെ നിരീക്ഷണം. “ഒരു പരിധിവരെ അഭിപ്രായസ്വാതന്ത്ര്യം അനുവദനീയമാണ്. എന്നാൽ അതൊരു വലിയ സമൂഹത്തിന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതുവരെ നീണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല,” അദ്ദേഹം പറഞ്ഞു.